മറ്റ് മാർഗങ്ങളില്ലാതെ മകൾ ആത്മഹത്യ ചെയ്തതെന്ന് അമ്മയുടെ മൊഴി; വാളയാർ കേസിലെ കുറ്റപത്രവും മൊഴിപ്പകർപ്പും പുറത്ത്

മറ്റ് മാർഗങ്ങളില്ലാതെ മകൾ ആത്മഹത്യ ചെയ്തതെന്ന് അമ്മയുടെ മൊഴി; വാളയാർ കേസിലെ കുറ്റപത്രവും മൊഴിപ്പകർപ്പും പുറത്ത്

വാളയാറിൽ സഹോദരികളായ രണ്ട് പെൺകുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസിലെ കുറ്റപത്രത്തിന്റെ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന മൂത്ത പെൺകുട്ടി 2016 ഏപ്രിൽ മാസം മുതൽ പീഡിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തിൽ പറയുന്നു. കുട്ടി മരിച്ച 2017 ജനുവരി 17 വരെ ലൈംഗിക പീഡനവും ബലാത്സംഗവും നീണ്ടുനിന്നതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്

പെൺകുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നത്. മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്ന രണ്ടാനച്ഛന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്

പീഡനത്തിൽ നിന്ന് രക്ഷതേടാൻ മറ്റ് മാർഗങ്ങളില്ലാതെ മകൾ ആത്മഹത്യ ചെയ്തുവെന്നാണ് അമ്മയുടെ മൊഴിയിൽ പറയുന്നത്. മാനഭംഗ വിവരം കുട്ടി മരിക്കുന്നതിന് മുമ്പ് തന്നെ അറിയാമെന്നും അമ്മയുടെ മൊഴിയിലുണ്ട്.

കേസിലാകെ 57 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴ് പേർ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി നൽകി. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടായിരുന്നതായി മൊഴി നൽകിയത് 10 പേരാണ്.

 

Share this story