മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അടുത്ത 48 മണിക്കൂർ നിർണായകം, 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും

മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അടുത്ത 48 മണിക്കൂർ നിർണായകം, 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും

മഹാ ചുഴലിക്കാറ്റ് ശക്തിയാർജിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. അടുത്ത 48 മണിക്കൂർ സമയം നിർണായകമാണെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

കാറ്റിന്റെ വേഗത കൂടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌

‘മഹ’ ചുഴലിക്കാറ്റ് (MAHA Cyclonic Storm)- അപ്‌ഡേറ്റ്*

പുറപ്പെടുവിച്ച സമയം: 9 AM 31/10/2019

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 15 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

2019 ഒക്ടോബർ 31 ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 11.0°N അക്ഷാംശത്തിലും 73.0°E രേഖാംശത്തിലും ലക്ഷദ്വീപിലെ അമിനിദിവിയിൽ തെക്ക് കിഴക്കായി 30 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 300 കിലോമീറ്റർ ദൂരത്തും വടക്ക് കവരത്തിയിൽ നിന്ന് 60 കിമീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് (Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത 61 കിമീ മുതൽ 90 കിമീ വരെയുള്ള ഘട്ടമാണ്. ഇന്ന് (2019 ഒക്ടോബർ 31 ന്) ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശേഷമുള്ള 24 മണിക്കൂറിൽ മഹ വീണ്ടും ശക്തി വർധിച്ച് അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm) ആയി മാറാനാണ് സാധ്യത. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

Share this story