കുറിപ്പെഴുതി വെച്ച് നവജാത ശിശുവിനെ കോഴിക്കോട് പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവം; അമ്മ അറസ്റ്റിൽ

കുറിപ്പെഴുതി വെച്ച് നവജാത ശിശുവിനെ കോഴിക്കോട് പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവം; അമ്മ അറസ്റ്റിൽ

നാല് ദിവസം പ്രായമുള്ള നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിനിയായ 21കാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ പ്രസവം നടന്ന ശേഷം കോഴിക്കോടെത്തി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

മലപ്പുറം സ്വദേശിയായ 21കാരനാണ് കുട്ടിയുടെ പിതാവ്. യുവതിയുടെ സുഹൃത്താണ് ഇയാൾ. കരിപ്പൂർ വിമാനത്താവളത്തിനടുത്താണ് യുവതി ജോലി ചെയ്യുന്നത്. ഇവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നതും ഗർഭിണിയാകുന്നതും.

പ്രസവം അടുത്തതോടെ യുവതിയും യുവാവും ബംഗളൂരുവിലെ ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. തിരുവണ്ണൂർ മാനാരിയിലെ പള്ളിക്ക് മുന്നിലാണ് ഇവർ കുട്ടിയെ ഉപേക്ഷിച്ചത്. ഇതിന് ശേഷം യുവാവ് ഗൾഫിലേക്ക് പോകുകയും ചെയ്തു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു

കുട്ടിയെ ഉപേക്ഷിച്ചപ്പോൾ ഒരു കുറിപ്പും ഇവർ വെച്ചിരുന്നു. അള്ളാഹു തന്നതാണെന്ന് കരുതി കുട്ടിയെ നോക്കണം. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി 1 വാക്‌സിനും നൽകണം. നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടണം എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കുട്ടിയെ നിലവിൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്‌

Share this story