നോട്ടുബുക്കിൽ എഴുതി നല്‍കിയ പരാതി പരിഹരിച്ചു; നാലാംക്ലാസുകാരന്‍റെ സൈക്കിള്‍ തിരികെ വാങ്ങി നല്‍കി പൊലീസ്

നോട്ടുബുക്കിൽ എഴുതി നല്‍കിയ പരാതി പരിഹരിച്ചു; നാലാംക്ലാസുകാരന്‍റെ സൈക്കിള്‍ തിരികെ വാങ്ങി നല്‍കി പൊലീസ്

നോട്ടുബുക്കില്‍ നിന്നും കീറിയെടുത്ത പേജില്‍ നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്‍റെ പരാതി പരിഹരിച്ച് പൊലീസ്. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട്  എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

നോട്ടുബുക്കിൽ എഴുതി നല്‍കിയ പരാതി പരിഹരിച്ചു; നാലാംക്ലാസുകാരന്‍റെ സൈക്കിള്‍ തിരികെ വാങ്ങി നല്‍കി പൊലീസ്

”മേപ്പയൂർ എസ് ഐക്ക്, എന്റെയും അനിയന്റെയും സൈക്കിൾ സെപ്തംബർ അഞ്ചാം തിയതി കൊടുത്തതാണ്. ഇതുവരെയും നന്നാക്കിത്തന്നിട്ടില്ല. സൈക്കിൾ കൊടുക്കുമ്പോൾ 200 രൂപ വാങ്ങിവച്ചിട്ടുണ്ട്. വിളിക്കുമ്പോൾ ചിലപ്പോൾ ഫോൺ എടുക്കില്ല. ചിലപ്പോൾ എടുക്കുമ്പോൾ നന്നാക്കും എന്ന് പറയും. കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.’’

സ്കൂളിനടുത്ത് സൈക്കിള്‍ കട നടത്തുന്ന ബാലകൃഷ്ണനെതിരെ നോട്ട്ബുക്കില്‍ നിന്ന് കീറിയെടുത്ത ഒരു പേജിലാണ് തിങ്കളാഴ്ച ആബിര്‍ പരാതി എഴുതിയത്.

ഗള്‍ഫിലുളള പിതാവിനോട് കാര്യം പറഞ്ഞു, വീട്ടില്‍ അമ്മയോടും പിതാവിന്‍റെ സഹോദരനോടും പ്രശ്നം അവതരിപ്പിച്ചു. ആരും സഹായിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് ആബിര്‍ പൊലീസിനെ സമീപിച്ചത്. മേപ്പയൂര്‍ പൊലീസ് പ്രതീക്ഷ തെറ്റിച്ചില്ല. പരാതി കിട്ടിയ ഉടന്‍ ആബിറിനെയും കൂട്ടി ബലകൃഷ്ണനെ കണ്ട് സംഗതി തിരക്കി. വ്യാഴാഴ്ചയ്ക്കകം സൈക്കിള്‍ നന്നാക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ബാലകൃഷ്ണനാകട്ടെ ഒരു ദിവസം നേരത്തെ  പൊലീസ് നിര്‍ദ്ദേശം നടപ്പാക്കുകയും ചെയ്തു.

പൊരുതി നേടിയ സൈക്കിളുകളുമായി വീട്ടിലെത്തിയപ്പോൾ സന്തോഷം അടക്കാനാവാത്തത് ആബിറിന്‍റെ അനുജൻ ഷാഹിദിനാണ്. കൈവിട്ട് പോയെന്ന് കരുതിയ സമ്പാദ്യമാണ് സഹോദരൻ തിരിച്ച് പിടിച്ചത്. പ്രശ്നം രമ്യമായി പരിഹരിച്ചതോടെ മേപ്പയൂരിലെ ജനമൈത്രി പൊലീസിനും ആശ്വാസമായി. വടകര ഡിവൈഎസ്പി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ ആബിറിനെ ആദരിക്കാനായി സ്കൂളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Share this story