ഓൺലൈൻ പെൺവാണിഭ കേസിൽ കുറ്റപത്രം; രശ്മി നായരും രാഹുലും ഉൾപ്പടെ 13 പ്രതികൾ

ഓൺലൈൻ പെൺവാണിഭ കേസിൽ കുറ്റപത്രം; രശ്മി നായരും രാഹുലും ഉൾപ്പടെ 13 പ്രതികൾ

ഓൺലൈൻ വഴി പെൺവാണിഭം നടത്തിയെന്ന കേസിൽ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നാല് വർഷം മുമ്പ് ഓപറേഷൻ ബിഗ് ഡാഡി എന്ന പേരിൽ നടന്ന റെയ്ഡിൽ എടുത്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

രശ്മി ആർ നായർ, രാഹുൽ പശുപാലൻ എന്നിവരുൾപ്പെടെ 13 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ബംഗളൂരു സ്വദേശികളെ പ്രതികൾ ലൈംഗിക വ്യാപാരത്തിനായി കേരളത്തിലെത്തിച്ചതായി ക്രൈംബ്രാഞ്ച് പറയുന്നു. ഓൺലൈൻ വഴി പ്രതികൾ സെക്‌സ് റാക്കറ്റ് നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്

തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ 2015ൽ രശ്മി നായരും രാഹുൽ പശുപാലനും അറസ്റ്റിലായിരുന്നു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഓപറേഷൻ ബിഗ് ഡാഡി റെയ്ഡിനിടെയായിരുന്നു അറസ്റ്റ്

കൊച്ചിയിൽ നടന്ന ചുംബന സമരത്തിനിടെയാണ് രശ്മിയും രാഹുലും വാർത്തകളിൽ നിറയുന്നത്. ഇതിന് പിന്നാലെ ഇവർ പെൺവാണിഭ കേസിൽ അറസ്റ്റിലായത് ചുംബനസമരത്തിന്റെ വിശ്വാസ്യതയെ പോലും ചോദ്യത്തിലാക്കിയിരുന്നു. എന്നാൽ കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് രശ്മിയും രാഹുലും അവകാശപ്പെട്ടത്. ചുംബനസമരത്തോട് എതിർപ്പുള്ളവർ തങ്ങളെ കുടുക്കിയെന്ന വാദമാണ് ഇവരുയർത്തിയത്.

Share this story