വീണ്ടും നമ്പർ വൺ: സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്
നീതി ആയോഗ് പുറത്തിറക്കിയ 2019-20ലെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. വ്യവസായ, നൂതനത്വ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു പോയിന്റ് വളർച്ച നേടിയാണ് കേരളത്തിന്റെ നേട്ടം. 70 പോയിന്റാണ് കേരളത്തിനുള്ളത്.
ഹിമാചൽ പ്രദേശാണ് രണ്ടാമത്. അതേസമയം ലിംഗസമത്വം, വിദ്യാഭ്യാസം മേഖലകളിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പോയി. ആദ്യ ആറ് സ്ഥാനങ്ങളിൽ നിന്നുള്ള സംസ്ഥാനങ്ങളിൽ അഞ്ചും ദക്ഷിണേന്ത്യയിൽ നിന്നാണ്
ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങൾ 67 മാർക്ക് വീതം നേടി. കർണാടകക്ക് 66 മാർക്കാണുള്ളത്. ദാരിദ്ര്യ സൂചികയിൽ(ദാരിദ്ര്യമില്ലായ്മ) കേരളം ഏഴാം സ്ഥാനത്താണ്. ഏഴ് ശതമാനം പേർ മാത്രമാണ് കേരളത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളത്. ദാരാദ്ര്യം ഇല്ലായ്മയിൽ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്.
സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തെ നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ അഭിനന്ദിച്ചു. ശ്രമിച്ചാൽ കേരളത്തിന് നൂറിൽ നൂറ് മാർക്ക് നേടി മുന്നേറാമെന്നും രാജീവ് കുമാർ പറഞ്ഞു