മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് അർധ രാത്രി മുതൽ സംയുക്ത ട്രേഡ് യൂനിയൻ പണിമുടക്ക്

മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് അർധ രാത്രി മുതൽ സംയുക്ത ട്രേഡ് യൂനിയൻ പണിമുടക്ക്

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കിന് ഇന്ന് അർധരാത്രി മുതൽ തുടക്കമാകും. കടകളെല്ലാം അടച്ചിടുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും അറിയിച്ചു

പണിമുടക്കിനെ തുടർന്ന് കേരള, എംജി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ് ടി യു, എച്ച് എം എസ്, എഐസിടിയു, യുടിയുസി, ടി യു സി സി, കെ ടി യു സി, ഐഎൻഎൽസി, എൻഎൽഒഒ, എൽഎൽസി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിൽ 25 കോടി ആളുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ ഡൽഹിയിൽ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും, ബാങ്ക്, ഇൻഷുറൻസ്, ബി എസ് എൽ എൽ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. അവശ്യ സർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദ സഞ്ചാര മേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ കുറഞ്ഞ വേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്

 

Share this story