മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനായുള്ള ആദ്യ സൈറൺ മുഴങ്ങി; 11 മണിക്ക് ആദ്യ ഫ്‌ളാറ്റ് നിലം പൊത്തും
മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പായുള്ള ആദ്യ സൈറൺ മുഴങ്ങി. ആദ്യ സ്‌ഫോടനത്തിന് ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. കൃത്യം 11 മണിക്ക് ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർക്കും.
10.55ന് രണ്ടാമത്തെ സൈറൺ മുഴങ്ങും. പിന്നീട് അഞ്ച് മിനിറ്റിന് ശേഷം നിയന്ത്രിത സ്‌ഫോടനം നടക്കും. ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചു നീക്കുന്നത്.
ഫ്‌ളാറ്റുകളുടെ സമീപത്തുള്ളവരെ ഒഴിപ്പിച്ചു. 200 മീറ്റർ ചുറ്റളവിൽ വൈകുന്നേരം അഞ്ച് മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിഫെയ്ത്ത് എച്ച് ടു ഒയാണ് ആദ്യം പൊളിക്കുന്നത്. സെക്കന്റുകൾ കൊണ്ട് കൂറ്റൻ ഫ്‌ളാറ്റ് നിലംപൊത്തും. അഞ്ച് മിനിറ്റിന് ശേഷം ആൽഫ സെറീൻ ഫ്‌ളാറ്റ് പൊളിക്കും
ഞായറാഴ്ച രാവിലെ 11 മണിക്ക് ജെയിൻ കോറൽകോവും രണ്ട് മണിക്ക് ഗോൾഡൻ കായലോരം ഫ്‌ളാറ്റും തകർക്കും. നിയന്ത്രിത സ്‌ഫോടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഓരോ ഫ്‌ളാറ്റിന് സമീപത്തും സുരക്ഷക്കായി എണ്ണൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
മരട് നഗരസഭാ ഓഫീസിൽ ക്രമീകരിക്കുന്ന പ്രത്യേക കൺട്രോൾ റൂമിൽ നിന്നാകും സ്‌ഫോടനം നിയന്ത്രിക്കുക.