മരടിലെ ആദ്യ ഫ്‌ളാറ്റ് നിലം പൊത്തി; മണ്ണടിഞ്ഞത് സെക്കന്റുകൾ കൊണ്ട്, സമയക്രമത്തിൽ മാറ്റം
മരടിലെ ആദ്യ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ശനിയാഴ്ച രാവിലെ 11.14 ഓടെ മൂന്നാമത്തെ സൈറൺ മുഴങ്ങിയതിന് പിന്നാലെയാണ് ഹോളിഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റ് പൊളിച്ചു നീക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്നതിലും 17 മിനിറ്റു വൈകിയാണ് സ്‌ഫോടനം നടന്നത്.
സെക്കന്റുകൾ കൊണ്ട് ഫ്‌ളാറ്റ് നിലം പൊത്തുകയായിരുന്നു. അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ ഫ്‌ളാറ്റായ ആൽഫാ സെറീൻ പൊളിച്ചു നീക്കും. ഞായറാഴ്ച രാവിലെ 11 മണിയോടെ ജെയിൻ കോറൽകോവും രണ്ട് മണിക്ക് ഗോൾഡൻ കായലോരവും തകർക്കും.
രാവിലെ 10.30ഓടെയാണ് ആദ്യ സൈറൺ മുഴങ്ങിയത്. രണ്ടാമത്തെ സൈറൺ 10.55ന് മുഴങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ സമയം വൈകുകയായിരുന്നു. നാവിക സേനാ ഹെലികോപ്റ്റർ ഇതേസമയം മുകളിൽ വട്ടമിട്ട് പറന്നതിനാലാണ് സമയം വൈകിയത്.
രണ്ടാമത്തെ സൈറൺ മുഴങ്ങിയത് 11.09ന് ആണ്. മൂന്നാമത്തെ സൈറൺ 11.17ന് മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടനം നടക്കുകയും ഫ്‌ളാറ്റ് തകർന്നു വീഴുകയുമായിരുന്നു.