ഗവർണറെ തിരിച്ചുവിളിക്കാൻ പ്രമേയമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് സ്പീക്കർ

ഗവർണറെ തിരിച്ചുവിളിക്കാൻ പ്രമേയമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് സ്പീക്കർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് തുടർ നടപടികൾ ആലോചിക്കുകയാണ്. കാര്യോപദേശക സമിതിയും ഇക്കാര്യം പരിഗണിക്കും

സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും എതിരെ ഗവർണർ തന്റെ പതിവ് അസഹിഷ്ണുത കാണിച്ചു തുടങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രമേയമെന്ന ആവശ്യവുമായി രംഗത്തുവന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമില്ല.

ഗവർണറുടെ നിലപാട് നിയമസഭയുടെ മഹത്വത്തെ ബാധിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയം ഗവർണർ എതിർത്തത് നീതികരിക്കാനാകില്ല. സംസ്ഥാന സർക്കാർ ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തെ പരിഹസിച്ച ഗവർണറാണിത്.

നിയമസഭയുടെ കൂടെ ഭാഗമായ ഗവർണർ പ്രമേയത്തെ അവഹേളിച്ചത് സഭയുടെ അന്തസ്സിനെ ബാധിച്ചു. ഇങ്ങനെയൊരു ഗവർണർ ഒരുകാലത്തുമുണ്ടായിട്ടില്ല. അതൃപ്തിയുണ്ടെങ്കിൽ സ്പീക്കറെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ മാധ്യമങ്ങളെ വിളിച്ച് പരസ്യമായി ചോദ്യം ചെയ്യുന്നത് ന്യായീകരിക്കാനാകില്ല. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർഥിക്കാനുള്ള അവകാശം സഭക്കുണ്ട്. മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണൻ നടത്തിയ റൂളിംഗ് പ്രസക്തമാണെന്നും ചെന്നിത്തല പറഞ്ഞു

Share this story