വീട്ടിൽ ഐശ്വര്യം വരാൻ പ്ലസ്ടു വിദ്യാർഥിനിയെ മന്ത്രവാദിക്ക് വിവാഹം കഴിച്ചു നൽകി; അമ്മയുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

വീട്ടിൽ ഐശ്വര്യം വരാൻ പ്ലസ്ടു വിദ്യാർഥിനിയെ മന്ത്രവാദിക്ക് വിവാഹം കഴിച്ചു നൽകി; അമ്മയുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

ബാലരാമപുരത്ത്(തിരുവനന്തപുരം) മന്ത്രവാദത്തിന്റെ മറവിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വീട്ടിൽ ഐശ്വര്യം ലഭിക്കുമെന്ന് പറഞ്ഞ് മന്ത്രവാദിയെ കൊണ്ട് നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസിന് ആധാരം. കുട്ടിയുടെ അമ്മയും രണ്ടാം ഭർത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്.

തലയൽ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തൻ വീട്ടിൽ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അതേസമയം അറസ്റ്റിലായ രണ്ടാം ഭർത്താവ് നേരത്തെ ഈ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

17കാരിയായ വിദ്യാർത്ഥിനി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ താമസിക്കുന്ന വീട്ടിൽ കുട്ടിയെ വിളിച്ചു വരുത്തുകയും വീട്ടിൽ ഐശ്വര്യം ലഭിക്കും എന്ന് പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാൻ നിർബന്ധിക്കുകയും ആയിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് താലി കെട്ടിയ ശേഷം ഇവരൊടൊപ്പം കുട്ടിയെ താമസിപ്പിച്ച് പീഡനത്തിനായി ഒത്താശ ചെയ്തു എന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷം കുട്ടിയെ സ്‌കൂളിലേക്ക് വിട്ടിരുന്നില്ല. അമ്മയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പെൺകുട്ടി രക്ഷപ്പെടുകയും മുത്തശ്ശിയുടെ അരികിലെത്തുകയും ചെയ്തു. തുടർന്ന് സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

മന്ത്രവാദി വിനോദിനെതിരേ പോക്‌സോ കേസെടുത്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബാലരാമപുരം എസ്.എച്ച്.ഒ. എസ്.ബിനു, എസ്.ഐ. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share this story