ഒന്നര വയസ്സുകാരന്റെ കൊലപാതകി അമ്മയുമായി പോലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും; കൂസലില്ലാതെ ശരണ്യ

ഒന്നര വയസ്സുകാരന്റെ കൊലപാതകി അമ്മയുമായി പോലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും; കൂസലില്ലാതെ ശരണ്യ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാകും തെളിവെടുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ശരണ്യയെ കോടതിയിൽ ഹാജരാക്കും.

ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. അതുവരെ ഭർത്താവ് പ്രണവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയത് നിർണായകമാകുകയായിരുന്നു

ഇതേ സംബന്ധിച്ച് ചോദിച്ചപ്പോൾ ശരണ്യയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞുവീണു. കാമുകനൊന്നിച്ച് ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ശരണ്യ സമ്മതിച്ചു. കുട്ടിയെ കൊന്ന കുറ്റം പ്രണവിന്റെ മേൽ കെട്ടിവെക്കാനാണ് തലേദിവസം രാത്രി പ്രണവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയതും. പുലർച്ചെ രണ്ട് മണിയോടെ പ്രണവിന്റെ അടുത്ത് കിടന്ന കുട്ടിയെ എടുത്തു കൊണ്ടുപോയി രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് മരണം ഉറപ്പിച്ചത്. ചോദ്യം ചെയ്യലിലും യാതൊരു ഭാവഭേദമില്ലാതെയാണ് ശരണ്യ പെരുമാറിയത്. സങ്കടത്തിന്റെ യാതൊരു ലാഞ്ഛന പോലും ഇവർക്കുണ്ടായിരുന്നില്ല.

Share this story