മോഹന്‍ലാലിന്റെ അപേക്ഷ; ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍

മോഹന്‍ലാലിന്റെ അപേക്ഷ; ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. അതെ സമയം കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി.

പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്. ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.

പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ട ചുമതല ജില്ലാ കലക്ടര്‍ക്കാണ്. പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്. 2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പു കള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവര്‍ത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

Share this story