രാജ്യത്ത് വീണ്ടും കൊറോണ: സ്ഥിരീകരിച്ചത് ഡല്‍ഹിയിലും തെലങ്കാനയിലും

രാജ്യത്ത് വീണ്ടും കൊറോണ: സ്ഥിരീകരിച്ചത് ഡല്‍ഹിയിലും തെലങ്കാനയിലും

ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം കേരളത്തില്‍ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പെടെ നിരവധി പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോള്‍ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

 

ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‌ലാന്‍ഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശ രാജ്യങ്ങളില്‍ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ നിലവില്‍ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കുന്നത്.

 

അതേ സമയം കുവൈറ്റില്‍ പത്ത് പേര്‍ക്ക് കൂടി കൊറൊണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്ബാധിതരുടെ എണ്ണം 56 ആയി. ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബുധാനിയാ അല്‍ മുദ്ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടര്‍ അബ്ദുല്ല അല്‍ സനദും ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

 

വൈറസ് ബാധിച്ച മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കുവൈറ്റ് അതീവ ജാഗ്രതയിലാണ്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലുള്ള പ്രവാസികള്‍ കുവൈറ്റിലേക്ക് ഉടന്‍ വരേണ്ടതില്ല. നിലവില്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവധിക്ക് അനുമതി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Share this story