സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ; സര്‍ക്കാര്‍ ഉത്തരവായി

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ പരമാവധി വില്‍പന വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരളത്തില്‍ കുപ്പിവെള്ളം വിപണനം ചെയ്യുന്ന എല്ലാ കുപ്പിവെളള നിര്‍മ്മാതാക്കളും അവരുടെ എംആര്‍പി 13 രൂപ എന്ന് പാക്കറ്റില്‍ മുദ്രണം ചെയ്യണം. മുദ്രണം ചെയ്ത വിലയില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമാനുസരണ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

 

1986 ലെ കേരള അവശ്യവസ്തു നിയന്ത്രണ നിയമം പ്രകാരം കുപ്പിവെള്ളത്തിനെ അവശ്യ വസ്തുവായി പ്രഖ്യാപിച്ച് 19/07/2019 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവശ്യവസ്തുവായി പ്രഖ്യാപിച്ച ഉല്‍പ്പനത്തിന്റെ വില്‍പന വില നിശ്ചയിക്കുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. കുപ്പിവെളള നിര്‍മ്മാതാക്കളുടെ വിവിധ സംഘടനകളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആണ് 13 രൂപ എന്ന പരിധി നിശ്ചയിച്ചിരുക്കുന്നത്.

 

ഈ വേനല്‍കാലം മുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഒരു നിയമ നിര്‍മ്മാണം ആണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ബ്യുറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള IS -14543 മാനദണ്ഡങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായി നിര്‍മ്മിക്കപ്പെടുന്ന കുപ്പിയിലാക്കിയ കുടിവെള്ളത്തിന്റെ എംആര്‍പി ആണ് ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനം വരുന്നമുറക്ക് ഈ വില പ്രാബല്യത്തില്‍ വരുന്നതായിരിക്കും.

Share this story