പക്ഷിപ്പനി: കോഴിക്കോട് നഗരത്തില്‍ കോഴിയിറച്ചി വില്‍പ്പന വിലക്കി; പക്ഷികളെ ഇന്ന്‌ മുതല്‍ കൊന്നു തുടങ്ങും

പക്ഷിപ്പനി: കോഴിക്കോട് നഗരത്തില്‍ കോഴിയിറച്ചി വില്‍പ്പന വിലക്കി; പക്ഷികളെ ഇന്ന്‌ മുതല്‍ കൊന്നു തുടങ്ങും

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അലങ്കാര പക്ഷികളെ വില്‍ക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വില്‍പ്പന നടത്തരുതെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്

 

കോഴിക്കോട് വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൊടിയത്തൂരിലെ കോഴി ഫാമില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം കോഴികള്‍ ചത്തതിനെത്തുടര്‍ന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് സാമ്പിള്‍ പരിശോധനയ്ക്കയച്ചത്. കണ്ണൂര്‍ റീജിയണല്‍ ലാബില്‍ നിന്നുളള ഫലത്തില്‍ പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ വീണ്ടും പരിശോധന നടത്തി രോഗം പക്ഷിപ്പനിയെന്ന് ഉറപ്പിച്ചു.

 

അതേ സമയം പക്ഷിപനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെ ഇന്ന് മുതല്‍ കൊന്നു തുടങ്ങും. പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കി.

 

കോഴിക്കോട് കോര്‍പ്പറേഷന്‍, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി 12000ത്തിലധികം പക്ഷികളെയാണ് കൊല്ലേണ്ടി വരിക . ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനം നല്‍കിക്കഴിഞ്ഞു.

Share this story