ആറ്റുകാല്‍ പൊങ്കാല: സുരക്ഷക്കായി മൂവായിരം പൊലീസ്; നിരീക്ഷണത്തിന് ഡ്രോണുകള്‍

ആറ്റുകാല്‍ പൊങ്കാല: സുരക്ഷക്കായി മൂവായിരം പൊലീസ്; നിരീക്ഷണത്തിന് ഡ്രോണുകള്‍

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സുരക്ഷയൊരുക്കാന്‍ 3000 പൊലീസുകാര്‍. തമിഴ്‌നാട്ടില്‍ നിന്ന് സിഐ അടക്കമുള്ള സംഘം ഡ്യൂട്ടിക്കായി എത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു.

ക്ഷേത്രവും പരിസരവും നാല് സോണുകളായി തിരിച്ച് നാല് എസ്പിമാര്‍ക്ക് ചുമതല നല്‍കും. ക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന ഇന്നര്‍സോണിന്റെ ചുമതല വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ് ഡി. ശില്പ ദേവയ്യക്കാണ്. ക്ഷേത്രത്തിന് പുറത്ത് പൊങ്കാല നടക്കുന്ന പ്രദേശങ്ങളായ ഔട്ടര്‍ സോണിന്റെ ചുമതല എസ്എപി കമന്‍ഡാന്റ് കെ. എസ്. വിമലിനാണ്. ഇതോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണവും പര്‍ക്കിംഗിനുമായുള്ള ട്രാഫിക് സോണിന്റെ ചുമതല പൊലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്പി വി. അജിത്തിന് ആയിരിക്കും.

തീപിടുത്തം, അപകടങ്ങള്‍ അടക്കമുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള എമര്‍ജന്‍സി സോണിന്റെ ചുമതല അഡ്മിനിസ്‌ട്രേഷന്‍ ഡിസിപി പി എ മുഹമ്മദ് ആരിഫിനാണ്. ഏത് അടിയന്തര സാഹചര്യം നേരിടാന്‍ പരിശീലനം ലഭിച്ച വനിതാ കമാന്‍ഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് പൊലീസ് ആകാശനിരീക്ഷണം നടത്തും. ഇതു കൂടാതെ 65 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്സവമേഖലയില്‍ സംശയകരമായ സാഹചര്യത്തില്‍ ആള്‍ക്കാരെയോ വസ്തുക്കളെയോ കാണുന്ന പക്ഷം ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. കണ്‍ട്രോള്‍റൂം നമ്പറായ 100 ലോ, ആറ്റുകാല്‍ സ്‌പെഷല്‍ കണ്‍ട്രോള്‍ റൂം നമ്പരുകളായ 04712455719, 2452719 എന്നിവയിലോ അറിയിക്കേണ്ടതാണ്. 1090 ക്രൈം സ്റ്റോപ്പര്‍, 1091 വനിതാ ഹെല്‍പ് ലൈന്‍, 1515 പിങ്ക് കണ്‍ട്രോള്‍ എന്നീ നമ്പരുകളിലും അറിയിക്കാം.

Share this story