കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി കോടതി തള്ളി, വിചാരണ നേരിടണം
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി കോട്ടയം അഡീഷണൽ സെഷൻസ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോ വിചാരണ നേരിടണം. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി കോടതി തള്ളിയത്.
വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ മാർച്ച് 24ന് കോടതി വാദം കേൾക്കും. അതേസമയം വിടുതൽ ഹർജി തള്ളിയ നടപടിക്കെതിരെ ഫ്രാങ്കോ മേൽക്കോടതിയെ സമീപിച്ചേക്കും