ആലപ്പുഴയിൽ പടക്ക നിർമ്മാണ ശാലക്ക് തീപിടിച്ചു; 9 പേർക്ക് മാരകമായി പൊള്ളലേറ്റു
ആലപ്പുഴ പുളിങ്കുന്നിലെ പടക്ക നിർമ്മാണ ശാലക്ക് തീപിടിച്ചു. അപകടത്തിൽ 9 പേർക്ക് മാരകമായി പൊള്ളലേറ്റു. ഇതിൽ 7 പേർ സ്ത്രീകളാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചക്ക് 2.30ടെയാണ് ആലപ്പുഴ പുളിങ്കുന്നിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പടക്ക നിർമ്മാണശാലക്ക് തീ പിടിച്ചത്. പുളിങ്കുന്ന് പുരയ്ക്കൽ കൊച്ചുമോൻ ആന്റണിയുടേതാണു പടക്കശാല. പുളിങ്കുന്ന് ഗവ. എൽപിഎസിന്റെ തൊട്ടടുത്താണിത്. സ്ത്രീകളും പുരുഷന്മാരും ഇവിടെ ജോലി ചെയ്തിരുന്നു. ഇതിൽ 9 പേർക്കാണ് പൊള്ളലേറ്റത്. 7 പേർ സ്ത്രീകളാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, പടക്ക നിർമ്മാണ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും തൊട്ടടുത്തു സ്കൂളുള്ളതിനാൽ ലൈസൻസ് നൽകില്ലെന്നും പൊലീസും അഗ്നിശമന സേനയും പറഞ്ഞു.
3 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയേമാക്കിയത്. പൊട്ടാതെ ബാക്കി കിടന്ന പടക്കങ്ങൾ അഗ്നിശമന സേന നിർവീര്യമാക്കി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ജനസാന്ദ്രത കൂടുതലുള്ള ഇടത്ത് ഇത്തരം നിർമാണശാലകൾ വലിയ അപകടത്തിന് വഴിവെക്കുമെന്നും അതുകൊണ്ട് തന്നെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ വേണമെന്നാണ് നാട്ടുകാർ പറയുന്നത്.