ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്

ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ധനകാര്യവർഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. നാളെ വരെ സമർപ്പിക്കുന്ന ബില്ലുകൾ അടുത്തമാസം 15ന് മുൻപ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യവർഷം നീട്ടാനാവില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കുടിശിക ഉടൻ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

2019, 20 സാമ്പത്തിക വർഷം മൂന്ന് മാസം നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അംഗീകരിക്കാനില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 2082.19 കോടി കുടിശിക നൽകണം. അത് അടുത്ത വർഷ പ്ലാൻ ഫണ്ടിൽ വെട്ടിക്കുറക്കാൻ പാടില്ലെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ കഴിയുന്നില്ല. പലയിടത്തും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു

ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്ത തദ്ദേശസ്ഥാപനങ്ങൾക്ക് ഏപ്രിൽ 18വരെ അതാവാമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. 15 മുതൽ ബില്ലുകൾ പാസാക്കാനുള്ള ട്രഷറി നിയന്ത്രണം നീക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് സ്പിൽ ഓവർ അനുവദിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സമൂഹ അടുക്കളയ്ക്കുവേണ്ടി തദ്ദേശസ്ഥാപനങ്ങൾ പണം ചെലവഴിക്കണമെന്ന വ്യവസ്ഥക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി.

Share this story