ലോക്ക്ഡൗണ്‍ ഒറ്റയടിയ്ക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

ലോക്ക്ഡൗണ്‍ ഒറ്റയടിയ്ക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ഒറ്റയടിയ്ക്ക് പിന്‍വലിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. 21 ദിവസം കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന് ഐഎംഎയും അറിയിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയതായി മുഖ്യമന്ത്രിയുടെ അറിയിച്ചു.

വാഹന വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും തുറക്കാം. മൊബൈല്‍ ഫോണ്‍ വില്‍പ്പന, റീ ചാര്‍ജ് , കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനങ്ങളും ആഴ്ചയില്‍ ഒരുദിവസം തുറക്കാം.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് നിയോഗിച്ച കെ എം ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായേ പിന്‍വലിക്കാവൂ എന്ന ശുപാര്‍ശ മുഖ്യമന്ത്രിക്കു നല്‍കിയത്.

ലോക് ഡൗണ്‍ 21 ദിവസം കൂടി തുടരണമെന്ന ആവശ്യം ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ഉന്നയിച്ചു. ലോക്ഡൗണില്‍ ചില ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ലോക് ഡൗണ്‍ മൂലം ഉത്സവ പരിപാടികളും സ്റ്റേജ് ഷോകളും റദ്ദായതിനാല്‍ പ്രതിസന്ധിയിലായ വിവിധ മേഖലകളിലെ കലാകാരന്മാര്‍ക്ക് ധനസഹായം പരിഗണിക്കും. മാര്‍ച്ച് 1 മുതല്‍ 20 വരെ ക്ഷീരസംഘങ്ങളില്‍ പാലളന്ന് ക്ഷീരകര്‍ഷകര്‍ക്ക് ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസധനമായി നല്‍കും. 250 രൂപ മുതല്‍ 10000 രൂപ വരെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.

കുടുംബശ്രീയിലൂടെ നല്‍കുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെ നല്‍കും. സൗജന്യ റേഷന്‍ പരിധിയില്‍ അനാഥാലയങ്ങള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവരേയും ഉള്‍പ്പെടുത്തി.

Share this story