വൈറ്റമിൻ സി കൊറോണയെ തടയുമെന്ന് ശ്രീനിവാസൻ; ദയവ് ചെയ്ത് വാ തുറക്കരുതെന്ന് സോഷ്യൽ മീഡിയ

വൈറ്റമിൻ സി കൊറോണയെ തടയുമെന്ന് ശ്രീനിവാസൻ; ദയവ് ചെയ്ത് വാ തുറക്കരുതെന്ന് സോഷ്യൽ മീഡിയ

കൊറോണ വൈറസിന് വൈറ്റമിൻ സി പ്രതിരോധം ആകുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടർമാരും സോഷ്യൽ മീഡിയയും. വൈറ്റമിൻ സി കൊവിഡിന് പ്രതിരോധമാകുമെന്ന് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞുവെന്നാണ് ശ്രീനിവാസൻ മാധ്യമം പത്രത്തിലെഴുതിയ കുറിപ്പിൽ പറയുന്നത്.

ശ്രീനിവാസന്റെ വാദം തീർത്തും വ്യാജമാണെന്നും ദയവ് ചെയ്ത് സാമൂഹ്യ ദ്രോഹം ചെയ്യരുതെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു. വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും. ഒരു വൈറസിനും അപ്പോൾ നിലനിൽക്കാനാകില്ലെന്ന് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കം പറയുന്നു. എന്നാൽ അമേരിക്കയും ലോകാരോഗ്യ സംഘടനയുമൊക്കെ മരുന്നുണ്ടാക്കുന്നതിലാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും ശ്രീനിവാസൻ പറയുന്നു.

കൊവിഡിന് മരുന്നുണ്ടെന്ന് ഹോമിയോപ്പതി ഡോക്ടർമാർ പറയുന്നു. അതൊന്ന് പരിശോധിച്ച് നോക്കാൻ പോലും ആരും തയ്യാറാകുന്നില്ലെന്നും ലേഖനത്തിൽ ശ്രീനിവാസൻ പറയുന്നുണ്ട്. ജനങ്ങളെ ഈ കാലത്തും തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളുമായി ദയവ് ചെയ്ത് നടൻ ഇറങ്ങരുതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മരുന്നുകൾ ആവശ്യമില്ലെന്ന് പറയുകയും അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ പോയി ചികിത്സ തേടുകയും ചെയ്ത ശ്രീനിവാസന്റെ ഇരട്ടത്താപ്പും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്

ഡോ. ജിനേഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്‌

പ്രിയപ്പെട്ട ശ്രീനിവാസൻ,

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ.

പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.

വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്… ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???

പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം… ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതാണോ താങ്കൾ കേട്ടത് ???

മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ.

ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നത്.

ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ…

നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം.

ജനങ്ങളോട്,

ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്.

വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.

തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.

Share this story