ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു’; ആരോഗ്യ മന്ത്രി

ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു’; ആരോഗ്യ മന്ത്രി

അപകടത്തിൽ കൊല്ലപ്പെട്ട നഴ്‌സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് ആഷിഫ് താലൂക്ക് ആശുപത്രിയിൽ കാഴ്ച വച്ചതെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മന്ത്രി.

 

‘കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്‌സ് ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിൽ മാതൃകാപരമായി പ്രവർത്തിച്ച ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.

ആദരാഞ്ജലികൾ.’ എന്നാണ് ആരോഗ്യ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

 

ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയ്ക്ക് പിന്നിൽ നിയന്ത്രണം വിട്ട് കയറി അപകടം നടന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഭവം നടന്ന ഉടൻ തന്നെ ആഷിഫിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 ദിവസത്തെ ശമ്പളം വാങ്ങാനായി കുന്നങ്കുളത്തേക്ക് തിരിച്ചതായിരുന്നു ആഷിഫ്. രണ്ട് ദിവസമായി അവധിയെടുത്തിരിക്കുകയായിരുന്നു.

മാർച്ച് 16നാണ് താലൂക്ക് ആശുപത്രിയിൽ നഴ്‌സായി ആഷിഫ് സേവനമനുഷ്ഠിച്ചു തുടങ്ങിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച് സമയക്രമം ശ്രദ്ധിക്കാതെ ജോലി ചെയ്തിരുന്നതിനാൽ സഹപ്രവർത്തകരുടെ എല്ലാം പ്രിയം പിടിച്ചുപറ്റിയിരുന്നു. പിതാവ്: ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദു, മാതാവ് ഷെമീറ. മെഡിക്കൽ കൊളജ് പ്രിൻസിപ്പൽ ഓഫീസ് ജീവനക്കാരിയാണ്. മെഡിക്കൽ കോളജ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. സഹോദരി അജു നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.

Share this story