കൊവിഡ്: കണ്ണൂരിൽ ഗർഭിണിയായ യുവതിയും രണ്ട് വയസ്സുകാരൻ മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരും രോഗമുക്തരായി ആശുപത്രി വിട്ടു

കൊവിഡ്: കണ്ണൂരിൽ ഗർഭിണിയായ യുവതിയും രണ്ട് വയസ്സുകാരൻ മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരും രോഗമുക്തരായി ആശുപത്രി വിട്ടു

കൊവിഡ് 19 മഹാമാരി പ്രതിരോധ പ്രവർത്തനത്തിൽ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഒരു പൊൻതൂവൽ കൂടി. കോവിഡ് ബാധിതരായിരുന്ന ഗർഭിണിയായ യുവതിയും അവരുടെ ഭർത്താവും രണ്ടുവയസ്സായ അവരുടെ മകനും ഉൾപ്പടെ കാസർഗോഡ് ജില്ലയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേരേയും കണ്ണൂർ ജില്ലയിലെ ഒരാളേയും അസുഖം ഭേദമാക്കി ഇന്ന് ഡിസ്ചാർജ്ജ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ റോയിയും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു. രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് കൊറോണ പോസിറ്റീവായ ശേഷം അസുഖം ഭേദമായ നാലുപേരേയും ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിച്ചത്. ഏപ്രിൽ 4 നാണ് ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രി ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 5 പേരേയും പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.

ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത നാലുപേർ ഉൾപ്പടെ ഈ ആശു പത്രിയിൽ ഇതുവരെ ചികിത്സ തേടിയവരിൽ കോവിഡ് പോസിറ്റീവായിരുന്ന 20 പേരെ ഇതിനോടകം അസുഖം ഭേദമാക്കി ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചു. ഇതിൽ രണ്ട് പേർ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. പത്ത് വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സിൽ മുകളിലുള്ളവരെയും രക്ഷപ്പെടുത്താൻ സാധ്യത കുറവാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കണ്ണൂർ മെഡിക്കൽ കോളജിന് അഭിമാനാർഹമായ നേട്ടം കൈവരിക്കാനായത്.

സംസ്ഥാനത്താദ്യമായി കോവിഡ് പോസിറ്റീവായ പൂർണ്ണ ഗർഭിണിയെ ചികിത്സിച്ച് ഭേദമാക്കുകയും യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കോവിഡ് പോസിറ്റീവായ 5 ഗർഭിണികൾ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്. അതിൽ ഒരാളാണ് ഇന്ന് ഡിസ്ചാർജ്ജ് ചെയ്യപ്പെടുന്നത്. ഒരാൾ നിലവിൽ ആശുപത്രിയിലുണ്ട്. മറ്റുള്ളവരെ ഇതിനോടകം അസുഖം ഭേദമായി ഡിസ്ചാർജ്ജ് ചെയ്യുകയുണ്ടായി.

ഒരു കുടുംബത്തിലെ മുഴുവൻ പേരേയും മറ്റൊരാളെക്കൂടിയും ഈ വിഷുത്തലേന്ന് വിഷുക്കൈ നീട്ടമെന്നോണം അസുഖം ഭേദമാക്കി ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പാളും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചു. ടി.വി രാജേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ, കണിക്കൊന്നയും മധുരവും കുട്ടിക്ക് കളിപ്പാട്ടങ്ങളുമൊക്കെ സമ്മാനിച്ചാണ് ജീവിതത്തി ലേക്ക് മടങ്ങിയെത്തിയവരെ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് യാത്രയാക്കിയത്.

Share this story