ഉപകരണങ്ങള്‍ നശിച്ചുപോകാതിരിക്കാന്‍ പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കും

ഉപകരണങ്ങള്‍ നശിച്ചുപോകാതിരിക്കാന്‍ പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കും

പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങളിലെയും ചെറുകിട കംപ്യൂട്ടര്‍ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ തുടര്‍ച്ചയായ അടച്ചിടുന്നതുമൂലം നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 

കൊവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക കൂടി ലക്ഷ്യമിട്ട് നാല് പൊലീസ് സ്റ്റേഷനുകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ഒന്ന് വയനാട്ടിലെ നൂല്‍പ്പുഴയിലാണ്. മറ്റുള്ളവ ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ്. ഇവ മൂന്നും വനിതാ പൊലീസ് സ്റ്റേഷനുകളാണ്. ഇതിനകം രണ്ടുലക്ഷത്തി നാല്‍പത്തിയേഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊന്‍പത് വീടുകള്‍ ജനമൈത്രി പൊലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് ജില്ലകള്‍ക്ക് പുറത്തേക്ക് മരുന്ന് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് 22533 സ്ഥലങ്ങള്‍ അണുവിമുക്തമാക്കി. 32265 വാഹനങ്ങളും അണുവിമുക്തമാക്കി. 9873 പേര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു. 460 രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ ജാഗ്രതയില്‍ തരിമ്പുപോലും കുറവ് വരുത്താനുള്ള അവസ്ഥ നമ്മുടെ മുന്‍പിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും.

 

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എങ്ങനെ വേണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാവിലെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Share this story