കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയും രോഗമുക്തി നേടി

കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയും രോഗമുക്തി നേടി

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയോളം ആളുകളും വൈറസ് മുക്തരായത് ആശങ്കകള്‍ക്കിടയില്‍ ആശ്വാസമാകുന്നു. ഇന്ന് നാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് രോഗ മുക്തരായത്. ഇതോടെ അസുഖം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 82 ആയി. നിലവില്‍ 84 പേരാണ് കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ആശുപത്രികളില്‍ കഴിയുന്ന 137 പേരടക്കം 9201 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് പുതിയതായി 5 ആളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 608 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭ്യമാകാനുള്ളത്. അതേസമയം ഇന്ന് 440 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍ഗോഡ് സ്വദേശികള്‍ക്ക് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ടാളും ഒരു കൊല്ലം സ്വദേശിയും രോഗ മുക്തരായി.

Share this story