കാർഷിക, കെട്ടിട നിർമാണ മേഖലകൾ അടക്കം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കാർഷിക, കെട്ടിട നിർമാണ മേഖലകൾ അടക്കം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ലോക്ക് ഡൗണിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ജീവിതത്തിന് ചിലയിടത്ത് ഇളവുകൾ നൽകണം. ക്രയവിക്രിയ ശേഷി വർധിച്ചാലേ ആളുകൾക്ക് വരുമാനം ലഭിക്കൂ. തൊഴിൽ മേഖല സജീവമാകണം. അതിനായി കേന്ദ്രം നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ട് സ്‌പോട്ട് പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് നിർമാണ മേഖലയിൽ പ്രവർത്തനം അനുവദിക്കും. തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യപരിശോധന നിർബന്ധമാണ്. തൊഴിൽ നടത്തിക്കുന്ന ആളിനാണ് ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയാവുന്നയത്ര പ്രവർത്തനം ആരംഭിക്കണം

കയർ, കശുവണ്ടി, കൈത്തറി, ഖാദി ഇവ പ്രവർത്തനം പുനരാരംഭിക്കണം. ഹോട്ട് സ്‌പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കണം. ഇവിടങ്ങളിൽ പ്രത്യേക എൻട്രി പോയിന്റ് വേണം. പ്രത്യേക താമസ സൗകര്യമില്ലാത്തവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ പേരുള്ള ഇടങ്ങളിൽ ഒരവസരത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിക്കരുത്.

കാർഷിക മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചു. ഉത്പന്നങ്ങൾ വിൽക്കാൻ ചന്തകൾ തുറക്കാം. തൊഴിലുറപ്പ് പദ്ധതികൾ തുടരാം. റബർ സംസ്‌കരണ യൂനിറ്റുകൾക്കും പ്രവർത്തന അനുമതി നൽകും. മേയ് മാസം കഴിയുമ്പോൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്്. പല നിർമാണ പ്രവർത്തനങ്ങളും അതിന് മുമ്പ് പൂർത്തീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിനാവശ്യമായ അനുമതി നൽകണം.

ഓയിൽ മിൽ, റൈസ് മിൽ, വെളിച്ചെണ്ണ ഉത്പാദനം എന്നിവയെല്ലാം പ്രവർത്തിക്കണം. വിത്തും വളവും വിൽക്കുന്ന കടകളും തുറക്കാം. സഹകരണ സ്ഥാപനങ്ങൾക്ക് മിനിമം ജീവനക്കാരെ വെച്ച് തുറക്കാം. പഞ്ചായത്ത് ഓഫീസ്, അക്ഷയ സെന്റർ ഇവയെല്ലാം തുറക്കണം. ജനങ്ങൾക്കുള്ള സേവനം മുടങ്ങരുത്.

ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോ തെറാപ്പി സ്ഥാപനങ്ങൾ ഇവയെല്ലാം തുറക്കണം. തദ്ദേശ സ്ഥാപനത്തിൽ ഓരോ വാർഡിലും 60 വയസ്സിന് മുകളിലുള്ളവരുടെയും വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെയും സ്ഥിരമായി നിരീക്ഷിക്കാൻ സൗകര്യമുണ്ട്. ഇതിൽ രോഗബാധിതരായ മുതിർന്നവർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ അവസരം വേണം. ഓരോ തദ്ദേശ സ്വയം ഭരണ അതിർത്തിയിലും ടെലി മെഡിസിൻ സൗകര്യം ഒരുക്കും.

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും. ഇതിനായി ഓരോ ആശുപത്രിയുടെയും സൗകര്യങ്ങളിൽ ഒരു ഭാഗം കൊവിഡ് ചികിത്സക്കായി മാത്രമായും രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങൾക്കുമായും മാറ്റിവെക്കും.

Share this story