‘ലോക്ക് ഡൗൺ ഇളവുകൾ നൽകിയാലും ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല’; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

‘ലോക്ക് ഡൗൺ ഇളവുകൾ നൽകിയാലും ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല’; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് സത്യവാങ്മൂലം നിർബന്ധമല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തുറക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും. ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയാലും ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും ഡിജിപി പറഞ്ഞു.

രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മറുപടി നൽകിയത്. ഇരുപതാം തീയതി മുതൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് സത്യവാങ്മൂലം നിർബന്ധമില്ല.

എന്നാൽ, ഓഫീസുകളിൽ പോകുന്നവർ ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിക്കണം. ലോക്ക് ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡിജിപി

വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികൾ കുറയുമെന്നാണ് പ്രതീക്ഷ. പരമാവധി മൂന്നു പേർക്ക് കാറിൽ സഞ്ചരിക്കാം. നിർദേശം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും. എല്ലാ ഓഫീസുകളും പൂർണമായും തുറക്കാൻ അനുവദിച്ചിട്ടില്ല. അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി.അന്തർ സംസ്ഥാന യാത്ര അനുവദിക്കില്ലന്നും റെഡ് കാറ്റഗറിയിലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും ഡിജിപി വ്യക്തമാക്കി.

Share this story