സ്പ്രിംഗ്ലർ ഇടപാട് പരിശോധിക്കാൻ സർക്കാർ; രണ്ടംഗ സമിതിയെ നിയോഗിച്ചു

സ്പ്രിംഗ്ലർ ഇടപാട് പരിശോധിക്കാൻ സർക്കാർ; രണ്ടംഗ സമിതിയെ നിയോഗിച്ചു

സ്പ്രിംഗ്ലർ ഡാറ്റാ ഇടപാടിൽ പരിശോധന നടത്താൻ സർക്കാർ തീരുമാനം. രണ്ടംഗ സമിതിയെ അതിനായി നിയോഗിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാരാണ് സമിതിയിലുള്ളത്. കൊവിഡ് പ്രതിരോധത്തിനിടെ പ്രതിപക്ഷം സ്പ്രിംഗ്ലറിൽ മുതലെടുപ്പ് രാഷ്ട്രീയ വിവാദമുണ്ടാക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി

അരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയിരുന്ന മാധവൻ നമ്പ്യാരുമാണ് സമിതിയിലെ അംഗങ്ങൾ. കരാർ നടപടികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഇത് മനപ്പൂർവമായിരുന്നോ എന്ന കാര്യങ്ങളാണ് പരിശോധിക്കുക.

ഇടപാട് നിയമവകുപ്പിനെ അറിയിച്ചോയെന്നും ഐടി സെക്രട്ടറി ഏകപക്ഷീയമായിട്ടാണോ കാര്യങ്ങൾ നടത്തിയതെന്നും സമിതിയുടെ പരിശോധനാ വിഷയങ്ങളിൽപ്പെടും. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം

സ്പ്രിംഗ്ലർ കമ്പനിക്ക് കരാർ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് സർക്കാരിന് ഉറപ്പുണ്ടോയെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ കോടതി നിർദേശിച്ചു. കൃത്യമായ ഉത്തരം പറയാതെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്നും സർക്കാരിനോട് കോടതി വാക്കാൽ നിർദേശം നൽകി

നാളെ മറുപടി സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഓൺലൈനായാണ് ഹർജി കോടതി പരിഗണിച്ചത്. ഹർജിക്കാരൻ കൊവിഡ് രോഗിയാണോയെന്ന് കോടതി ചോദിച്ചു. എന്നാൽ രോഗിയല്ലെന്നും അവരെ പ്രതിനിധീകരിച്ചാണ് എത്തിയതെന്നും ഹർജിക്കാരൻ വിശധീകരിച്ചു.

മൊബൈൽ ആപ് വഴി ശേഖരിക്കുന്ന വിവരങ്ങളാണ് കമ്പനിക്ക് അയച്ചു കൊടുക്കുന്നത്. ഈ വിവരങ്ങൾ സേവ് ചെയ്യുന്നത് കമ്പനിയുടെ സെർവറിലാണ്. ആളുകളുടെ അനുവദാമില്ലാതെയാണ് വിവരം കൈമാറുന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു.

അതേസമയം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് പ്രവർത്തിച്ചതാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ എ ജി പറഞ്ഞു. സെൻസിറ്റീവ് വിവരങ്ങൾ ഒന്നുമില്ല. എന്നാൽ മെഡിക്കൽ വിവരങ്ങൾ സെൻസിറ്റീവ് മാത്രമല്ല അപകടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Share this story