ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി കേരളത്തിലെ വിവിധ മതനേതാക്കൾ

ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി കേരളത്തിലെ വിവിധ മതനേതാക്കൾ

കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലായിരിക്കുന്നവർക്കും മരണമടഞ്ഞവർക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ഭരണകർത്താക്കൾക്കും വേണ്ടി പ്രാർത്ഥനാ ദിന ആചരണത്തിനുള്ള ആഹ്വാനവുമായി കേരളത്തിലെ വിവിധ മതനേതാക്കൾ. മെയ് മൂന്ന് ഞായറാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കാനാണ് മതനേതാക്കളുടെ ആഹ്വാനം.

 

കേരളം കൊവിഡ്-19 പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിന് വേണ്ടിയും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നത്.

പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസിലിയാർ, ഡോ. ഹുസൈൻ മടവൂർ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി, കോഴിക്കോട് അദ്വൈതാശ്രമാധിപൻ സ്വാമി ചിദാനന്ദപുരി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠാധിപൻ സ്വാമി സദ്ഭവാനന്ദ, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തൃശൂർ തെക്കേമഠാധിപൻ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോമലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ്, ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ ദ്വിതീയൻ കത്തോലിക്കാ ബാവ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, യാക്കോബായ സഭാ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മാർത്തോമ സഭാധ്യക്ഷൻ ജോസഫ് മാർ തേമാ മെത്രാപ്പോലീത്താ, സിഎസ്‌ഐ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം, തൃശൂർ ഈസ്റ്റ് സിറിയൻ ചർച്ച് മെത്രാപ്പോലീത്ത ഡോ. മാർ അപ്രേം എന്നിവരാണ് പ്രാർത്ഥനാ ദിനാചരണത്തിനുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്.

Share this story