സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം വൈകിയേക്കും

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം വൈകിയേക്കും

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടെയും ശമ്പള വിതരണം വൈകിയേക്കും. ഹൈക്കോടതി വിധിയെ തുടർന്ന് ശമ്പള ബിൽ ക്രമീകരിക്കേണ്ടതിനാലാണ് പ്രതിസന്ധി ഉടലെടുത്തത്. ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറ് ദിവസത്തെ ശമ്പളം കുറച്ചാണ് ഏപ്രിലിലെ ശമ്പള ബിൽ സർക്കാർ തയാറാക്കിയത്.

അഞ്ചുലക്ഷത്തിഅറുപതിനായിരത്തിലേറെ വരുന്ന ജീവനക്കാരുടെ ശമ്പള ബിൽ സ്പാർക്ക് സോഫ്റ്റ് വെയറിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു . ഈ ശമ്പള ബില്ലുകൾ റദ്ദാക്കി പുതിയവ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല ശമ്പളം നൽകാൻ പണം കടമെടുക്കുകയും വേണം. കോടതി വിധി അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി. വിധി നിയമപരമായി മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. അപ്പീൽ നൽകുക, ഓർഡിനൻസ് കൊണ്ടുവരിക എന്നിവയാണ് മുന്നിലുള്ള മാർഗങ്ങൾ.

 

സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടോ എപിഡെമിക് ആക്ടോ പര്യാപ്തമല്ലെന്ന് കോടതി പറയുന്നു. അതുകൊണ്ട് തന്നെ സർക്കാർ ഉത്തരവിന് നിലനിൽപ്പില്ലെന്നും കോടതി അറിയിച്ചു. കട്ട് ചെയ്യുന്ന ശമ്പളം എങ്ങനെ ഉപയോഗിക്കുമെന്ന് ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

Share this story