അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം പുറപ്പെട്ടു

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം പുറപ്പെട്ടു

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. കൊവിഡ് 19 പരിശോധന നടത്തിയശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. 9.40 ഓടെയാണ് നെടുമ്പാശേരിയില്‍ വിമാനം എത്തിച്ചേരുക.

 

ദുബായില്‍ നിന്നുള്ള വിമാനം ഇന്ത്യന്‍ സമയം 7.30 ഓടെയാണ് പുറപ്പെട്ടത്. രാത്രി 10.40 ന് കരിപ്പൂരില്‍ വിമാനം എത്തിച്ചേരും. അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ല.

ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

 

വീടുകളില്‍ നിരീക്ഷണത്തിനായി അയക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.

അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഡിഐജി കാളിരാജ് മഹേഷ്‌കുമാറും രണ്ട് എസ്പിമാരുമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിഐജി എസ്.സുരേന്ദ്രനും രണ്ട് എസ്പിമാരും നേതൃത്വം നല്‍കുന്ന പൊലീസ് സംഘം ഉണ്ടാകും.

Share this story