സർക്കാർ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം പൂർത്തിയായി; മിടിക്കുന്ന ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ചു

സർക്കാർ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം പൂർത്തിയായി; മിടിക്കുന്ന ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ചു

പോലീസ് വാടകക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം പൂർത്തിയായി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് അവയവമാറ്റ ശസ്ത്രക്രിയക്കായുള്ള ഹൃദയമാണ് എത്തിച്ചത്. കൊച്ചിയിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് നാല് മിനിറ്റിനുള്ളിൽ ആംബുലൻസിൽ ഹൃദയം എത്തിക്കുകയും ചെയ്തു.

ആശുപത്രിയിൽ വിദഗ്ധ ഡോക്ടർ സംഘത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും അധ്യാപകിയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49കാരിക്ക് വേണ്ടി എത്തിച്ചത്.

എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് അവയവം കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് നിന്നും മുക്കാൽ മണിക്കൂർ കൊണ്ടാണ് ഹൃദയവും വഹിച്ചുള്ള ഹെലികോപ്റ്റർ കൊച്ചിയിലെത്തിയത്.

Share this story