അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഓണ്‍ലൈന്‍ വാഹന സംവിധാനം ഒരുക്കി കേരള ടൂറിസം

അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഓണ്‍ലൈന്‍ വാഹന സംവിധാനം ഒരുക്കി കേരള ടൂറിസം

കൊവിഡ് 19 പ്രതിസന്ധി മൂലം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹന സൗകര്യം ഒരുക്കാന്‍ കേരള ടൂറിസം ഓണ്‍ലൈന്‍ സംവിധാനം. വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് www.keralatourism.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വിവരം പങ്കുവച്ചത്.

ഈ വിവരങ്ങളും ബന്ധപ്പെണ്ടേ നമ്പരും അടക്കമുള്ള വിവരങ്ങള്‍ ടൂറിസം വകുപ്പ് ടൂര്‍ ഓപറേറ്റര്‍ക്ക് കൈമാറും. അതേസമയം യാത്രക്കാര്‍ക്ക് രജിസ്റ്റര്‍ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ലഭ്യമാക്കും. പരസ്പരം ബന്ധപ്പെട്ട് യാത്ര സംബന്ധിച്ച വിവരങ്ങളും നിരക്കും നിശ്ചയിക്കാം. ഇതിനായി 150 ലധികം ട്രാവല്‍ – ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനമാണ് ഈ സംവിധാനത്തിലൂടെ ഇതുവരെ ഉറപ്പാക്കിയിരിക്കുന്നത്. കൂടുതല്‍ ഓപറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ വരും ദിവസങ്ങളില്‍ ഉറപ്പാക്കും.

ആറായിരത്തോളം പേരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ 500ഓളം വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 58 ബസുകള്‍, 71 ട്രാവലര്‍, 53 ഇന്നോവ ക്രിസ്റ്റ, 112 ഇന്നോവ, എര്‍ട്ടിഗ പോലുള്ള കാര്‍ 37, എറ്റിയോസോ സമാനമായതോ ആയ 81 കാറുകള്‍, സ്വിഫ്റ്റ് അല്ലെങ്കില്‍ സമാനമായ 53 കാര്‍ എന്നവിയാണ് ഇതിനകം തയാറായിട്ടുണ്ട്. ഈ വാഹന നമ്പര്‍ ഉപയോഗിച്ച് അന്യസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള യാത്രാ പാസിന് അപേക്ഷിക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റര്‍മാര്‍ www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Share this story