വാളയാർ വഴി പാസില്ലാതെ വന്നയാൾക്ക് രോഗം; പരിസരത്തുണ്ടായിരുന്ന സമരക്കാരുൾപ്പെടെ നിരീക്ഷണത്തിൽ പോകണം

വാളയാർ വഴി പാസില്ലാതെ വന്നയാൾക്ക് രോഗം; പരിസരത്തുണ്ടായിരുന്ന സമരക്കാരുൾപ്പെടെ നിരീക്ഷണത്തിൽ പോകണം

സംസ്ഥാനത്ത് വാളയാർ വഴി പാസ് എടുക്കാതെ എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്തുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരക്കാർ ഉണ്ടായിരുന്നുവെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു

കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ വാളയാറിൽ മുതലെടുപ്പ് പ്രകടന സമരം നടത്തിയിരുന്നു. ഇതേ സമയത്താണ് കൊവിഡ് രോഗിയും വാളയാർ കടന്നുപോയതെന്ന് കരുതുന്നു. ചെന്നൈയിൽ നിന്നെത്തിയ പള്ളിക്കൽ ബസാർ സ്വദേശിയായ 44കാരൻ നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

ചെന്നൈയിൽ ജ്യൂസ് കട ജീവനക്കാരനായിരുന്ന ഇയാൾ മറ്റ് ഒമ്പത് പേർക്കൊപ്പമാണ് ചെന്നൈയിൽ നിന്ന് മിനി ബസിൽ പാസെടുക്കാതെ വാളയാറിലെത്തിയത്. മെയ് ഒമ്പതിന് രാവിലെയാണ് ഇവർ അതിർത്തിയിലെത്തിയത്.

ഉദ്യോഗസ്ഥർ ഇവിടെ വെച്ച് വാഹനം തടയുകയായിരുന്നു. ദേഹാസ്വസ്ഥ്യവും തലവേദനയും ഛർദിയും ബാധിച്ച ഇയാളെയും സുഹൃത്തിനെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സാമ്പിൾ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story