കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അടിമുടി ദുരൂഹത, അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അടിമുടി ദുരൂഹത, അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊല്ലം അഞ്ചലിൽ 25കാരിയായ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാർ. മരിച്ച ഉത്രയുടെ ഭർത്താവിന് പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെനന്ന് വീട്ടുകാർ ആരോപിക്കുന്നു.

പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെയാണ് ഉത്രക്ക് വീണ്ടും പാമ്പുകടിയേൽക്കുന്നത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തുന്നത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതു കൈയിൽ പാമ്പുകടിയേറ്റതിന്റെ പാട് കണ്ടത്.

അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു ഉത്ര. ഇതിന് ശേഷമാണ് ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിലേക്ക് വന്നത്. ഈ സമയത്താണ് രണ്ടാമതും പാമ്പു കടിയേറ്റത്. രണ്ട് തവണയും ഉത്രക്ക് പാമ്പുകടിയേറ്റത് രാത്രിയായിരുന്നു.

പാമ്പുകടിയേറ്റ് ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ഉത്രയുടെ വീട്ടുകാർ ആരോപിക്കുന്നു. കൂടാതെ ഉത്രയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കാണുന്നില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.

രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ഉത്രയുടെ കിടപ്പുമുറിയുടെ ജനലുകൾ തുറന്നിട്ടതാണ് സംശയത്തിന് കൂടുതൽ ഇട നൽകുന്നത്. എ സി മുറിയുടെ ജനലുകൾ ഭർത്താവ് എന്തിനാണ് തുറന്നിട്ടതെന്ന സംശയമാണ് ഇവർക്കുള്ളത്. രാത്രി ഉത്രയുടെ അമ്മ ഈ ജനലുകൾ അടച്ചിട്ടതാണ്. എന്നാൽ ഇതിന് ശേഷം ഭർത്താവ് വീണ്ടും ജനലുകൾ തുറന്നിടുകയായിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Share this story