കൊച്ചിയിൽ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൊച്ചിയിൽ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൊച്ചിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിയമം ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നതായി പൊലീസ്. ക്വാറന്റീൻ നിയമം ലംഘിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങി കൊച്ചി നഗരത്തിൽ കറങ്ങിയ 18 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിയമ ലംഘനം വ്യാപകമായതോടെ പ്രത്യേക പദ്ധതിയൊരുക്കി കൊച്ചി പോലീസ് നടപടികൾ തുടങ്ങി.

രണ്ടായിരത്തിഇരുനൂറോളം പേരാണ് കൊച്ചി നഗരത്തിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് ഇവർ. നിരീക്ഷണത്തിൽ കഴിയുന്ന 300 ലേറെ പേർ നിരവധി തവണ വീട് വിട്ട് പുറത്തിറങ്ങിയതായി പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തി.

ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി കൊച്ചി ഡിസിപി ജി പൂങ്കുഴലി പറഞ്ഞു. തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇന്ന് സർക്കാർ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ പലരും നാല് ദിവസത്തിനിടെ 15 തവണ വീട് വിട്ട് പുറത്തിറങ്ങിയവരാണ്.

കൊച്ചിയിൽ വീടുകളിൽ കഴിയുന്ന 2200 പേരിൽ ചിലർക്കെങ്കിലും കൊവിഡ് സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇത്തരം ആളുകൾ വീടുകൾ വിട്ട് പുറത്തിറങ്ങുന്നത് സാമൂഹ്യവ്യാപനത്തിന് കാരണമാകും. ഇത് തടയാനാണ് കൊച്ചിയിൽ പൊലീസ് പ്രത്യേക പദ്ധതി ഒരുക്കുന്നത്.

Share this story