സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാധ്യത; മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെത്തും

സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാധ്യത; മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെത്തും

രാജ്യത്ത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ തുടരുന്ന ജില്ലകളിലെ സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാധ്യത. എന്നാല്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ കോവിഡ് പൂര്‍ണമായും മാറിയതിന് മാത്രമേ തുറക്കുകയുള്ളു. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള സാഹചര്യമൊരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് രാജ്യത്ത് സ്‌കൂളുകള്‍ അടച്ചത്. സ്‌കൂളുകളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഈയാഴ്ച അവസാനത്തോടെ പുറത്തിറങ്ങും. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാനും മറ്റുള്ളവരെ സഹായിക്കാനും അധ്യാപകരെ പരിശീലിപ്പിക്കും. അസംബ്ലികള്‍ നടത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകരുമായി ട്വിറ്ററില്‍ ലൈവ് ചോദ്യോത്തര വേളയില്‍ സംസാരിച്ചപ്പോഴാണ് 30 ശതമാനം സ്‌കൂളുകളും തുറക്കുമെന്ന സൂചന മന്ത്രി രമേഷ് പൊഖ്രിയാല്‍ നല്‍കിയത്. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ചും മന്ത്രി സൂചന നല്‍കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് നാളെ ബാക്കിയുള്ള എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകള്‍ നടക്കും. കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടക്കുക. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യനില പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാനിങിനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തും. ഹോട്ട്സ്പോട്ടുകളില്‍ പ്രത്യേക യാത്രാസൗകര്യവും ഒരുക്കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ മാസ്‌ക് ധരിച്ച് എത്തണം. അധ്യാപകര്‍ ഗ്ലൗസും മാസ്‌കും ധരിക്കണം. ഒരു ക്ലാസില്‍ പരമാവധി 20 പേര്‍ക്ക് ഇരിക്കാവുന്നതരത്തിലാണ് സീറ്റ് ക്രമീകരിച്ചിട്ടുള്ളത്. സുതാര്യമായ ചെറിയ കുപ്പികളില്‍ സാനിറ്റൈസര്‍ കൊണ്ടുവരാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

Share this story