സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; പാലക്കാട്ട് മാത്രം 29 പേര്‍ക്ക് പോസിറ്റീവ്

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; പാലക്കാട്ട് മാത്രം 29 പേര്‍ക്ക് പോസിറ്റീവ്

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലക്കാരായ 29 പേരും കണ്ണൂര്‍ ജില്ലക്കാരായ എട്ട് പേരും കോട്ടയം ജില്ലക്കാരായ ആറ് പേരും, മലപ്പുറം, എറണാകുളം ജില്ലക്കാരായ അഞ്ച് വീതവും തൃശൂര്‍, കൊല്ലം ജില്ലക്കാരായ നാല് വീതവും കാസര്‍ഗോഡ്, ആലപ്പുഴ ജില്ലക്കാരായ മൂന്ന് പേര്‍ വീതവും ഉള്‍പ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒന്‍പത് പേര്‍ക്കും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 15 പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും പോണ്ടിച്ചേരിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ കൊവിഡ് രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും മലപ്പുറം ജില്ലക്കാരായ മൂന്നുപേരുടെയും ആലപ്പുഴ ജില്ലയിലുള്ള ഒരാളുടെയും പാലക്കാട് ജില്ലയിലുള്ള രണ്ടുപേരുടെയും എറണാകുളം ജില്ലയിലുള്ള ഒരാളുടെയും കാസര്‍ഗോഡ് ജില്ലയിലുള്ള രണ്ടുപേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

അതേ സമയം, കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കുമെന്നും ഡിജിപി പറഞ്ഞു.

ഹോം ക്വാറന്റീന്‍ ലംഘിക്കുന്നത് കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പൊലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. ട്രാഫിക്കിന് കാര്യമായ തടസമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ മാസ്‌ക്ക് ഉപയോഗിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ മാസ്‌ക്ക് ധരിക്കാത്തതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Share this story