നെടുമ്പാശേരിയിൽ റദ്ദ് ചെയ്തത് ഒൻപത് വിമാന സർവീസുകൾ; രണ്ട് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം

നെടുമ്പാശേരിയിൽ റദ്ദ് ചെയ്തത് ഒൻപത് വിമാന സർവീസുകൾ; രണ്ട് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം

യാത്രക്കാർ കുറവായതിനാൽ നെടുമ്പാശേരിയിൽ ഒൻപത് ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തു. 18 വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇന്ന് ആഭ്യന്തര സർവീസ് നടത്തുന്നത്. കുവൈത്തിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ രണ്ട് പേരെ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദ്, മുംബൈ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ഒൻപത് വിമാനങ്ങളാണ് സർവീസ് റദ്ദ് ചെയ്തത്. യാത്രക്കാർ കുറവായതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളാണ് സർവീസ് റദ്ദ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏഴ് വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു.

നെടുമ്പാശേരിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ 133 ആഭ്യന്തര സർവീസുകൾ നടത്താനായിരുന്നു എയർപോർട്ട് അധികൃതരുടെ തീരുമാനം. എന്നാൽ 3 ദിവസം കൊണ്ട് 16 സർവീസുകളാണ് റദ്ദായത്. വരും ദിവസങ്ങളിൽ യാത്രക്കാരില്ലാതെ കൂടുതൽ സർവീസുകൾ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിമാന കമ്പനികളും എയർപോർട്ട് അധികാരികളും. ഇതിനിടെ കുവൈത്തിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ളവരെയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share this story