പെയ്ഡ് ക്വാറന്റീൻ; പ്രതിഷേധവുമായി പ്രതിപക്ഷം; ഇളവ് വരുത്തുമെന്ന് സർക്കാർ

പെയ്ഡ് ക്വാറന്റീൻ; പ്രതിഷേധവുമായി പ്രതിപക്ഷം; ഇളവ് വരുത്തുമെന്ന് സർക്കാർ

പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റീൻ ചെലവ് സർക്കാർ വഹിക്കണമെന്ന് പ്രതിപക്ഷം. സർവക്ഷിയോഗത്തിലാണ് പ്രതിപക്ഷനേതാവ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ക്വാറന്റീൻ ചെലവുകൾ പ്രവാസികൾ വഹിക്കണമെന്ന സർക്കാർ നിർദേശത്തോട് വിയോജിപ്പുമായി ഉമ്മൻചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. അതിനിടെ, പെയ്ഡ് ക്വാറന്റീൻ നിർദേശങ്ങളിൽ ഇളവ് വരുത്താൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായിട്ടുണ്ട്.

പ്രവാസികൾ പണം കൊടുത്ത് ക്വാറന്റീൻ സംവിധാനം ഉപയോഗിക്കണമെന്ന തീരുമാനം പിൻവലിക്കണമെന്നാണ് സർവകക്ഷി യോഗത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാവപ്പെട്ട പ്രവാസികളുടെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപ വീതം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികളോട് ക്വാറന്റീനിൽ പോകാൻ പണം ചോദിക്കുന്നത് അനീതിയാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്വാറന്റീൻ ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നത് യുഡിഎഫ് ആലോചിക്കും. പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടിയെന്നായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയർക്ക് അപമാനവുമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു. പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിലാണ് പെയ്ഡ് ക്വാറന്റീൻ നിർദേശങ്ങളിൽ ഇളവിന് സർക്കാർ തയാറാകുന്നത്. സർവകക്ഷി യോഗം അവസാനിക്കുന്നതോടെ ഇളവുകളുടെ കാര്യത്തിൽ വ്യക്തത വരും.

Share this story