അനധികൃത സ്വത്ത് സമ്പാദന കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം ഹൈക്കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം ഹൈക്കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിന് വീണ്ടും തിരിച്ചടി. ജേക്കബ് തോമസിനെതിരായ വിജിലൻസ് അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു

തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കർ ഭൂമി വാങ്ങിയതിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിൽ നിന്നും നാളെ വിരമിക്കാനിരിക്കെ തനിക്കെതിരായ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു

വിജിലൻസിന് അന്വേഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ജേക്കബ് തോമസിന്റെ ആവശ്യം കോടതി തള്ളിയത്. ജേക്കബ് തോമസിന്റെ പേരിലാണ് രാജപാളയത്തെ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ജസ്റ്റിസ് വി ഷേർസി ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസിന് നിർദേശം നൽകി. റിപ്പോർട്ട് പരിഗണിച്ചാകും ഹർജിയിൽ കോടതി അന്തിമ തീരുമാനമെടുക്കുക. നേരത്തെ സർക്കാർ അനുമതിയില്ലാതെ ആത്മകഥയെഴുതിയ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

Share this story