താനൂരിൽ മണ്ണിടിഞ്ഞുവീണ് കിണറിനുള്ളിൽ പെട്ടുപോയവരെ രക്ഷപ്പെടുത്താനായില്ല; മൃതദേഹങ്ങൾ പുറത്തെടുത്തു

താനൂരിൽ മണ്ണിടിഞ്ഞുവീണ് കിണറിനുള്ളിൽ പെട്ടുപോയവരെ രക്ഷപ്പെടുത്താനായില്ല; മൃതദേഹങ്ങൾ പുറത്തെടുത്തു

മലപ്പുറം താനൂരിൽ കിണർനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. താനൂർ മുക്കോല സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

താനൂർ ഓലപ്പീടിക സ്വദേശി വേലായുധൻ, പൂരപ്പഴ സ്വദേശി പെരുവത്ത് അച്യുതൻ എന്നിവരാണ് മരിച്ചത്. ഇരുവരും അറുപതിനോടടുത്ത് പ്രായമുള്ളവരാണ്. പുതുതായി നിർമിക്കുന്ന വീടിനോടു ചേർന്നുള്ള കിണർ കുഴിക്കുന്നതിനിടെയാണ് അപകടം

നാല് പേരാണ് നിർമാണ പ്രവൃത്തിക്കായി ഉണ്ടായിരുന്നത്. ഇതിൽ അച്യുതനും വേലായുധനും കിണറിനുള്ളിലായിരുന്നു. പത്തടിയോളം താഴ്ചയുള്ള കിണർ ഇടിഞ്ഞതോടെ ഇരുവരും മണ്ണിനടിയിൽപ്പെട്ടു. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Share this story