സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസോലേഷൻ കിടക്കകൾ സജ്ജം; 1045 വെന്റിലേറ്ററുകളും തയ്യാർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസോലേഷൻ കിടക്കകൾ സജ്ജം; 1045 വെന്റിലേറ്ററുകളും തയ്യാർ

സംസ്ഥാനത്ത് കൊവിഡ് രോഗം വർധിക്കുന്നതിൽ വല്ലാതെ ആശങ്കയുണ്ടാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ ഇളവ് വരുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി 620.71 കോടി രൂപ ലഭ്യമാക്കി. ഇതിൽ 227.35 കോടി ചെലവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസോലേഷൻ കിടക്കകൾ സജ്ജമാണ്. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളിൽ 49602 കിടക്കകളും തയ്യാറാണ്. 1045 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ മേഖലയിലെ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1588 വെന്റിലേറ്ററുകളുമുണ്ട്. 851 കൊവിഡ് കെയർ സെന്ററുകളുണ്ട്. ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ പരിഭ്രമിക്കേണ്ടതില്ല.

രോഗം പടരാതിരിക്കാനാണ് പ്രധാന ശ്രദ്ധ. ഇതിന്റെ ഭാഗമായിട്ടാണ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഐസിഎംആർ നിഷ്‌കർഷിച്ച വിധത്തിൽ എല്ലാവരെയും പരിശോധിക്കുന്നുണ്ട്. അതിന് കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

71 ടെസ്റ്റ് നടത്തുമ്പോൾ കേരളത്തിൽ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23ന് ഒന്ന് എന്നാണ് തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിന്റെ ടെസ്റ്റ് തോത്.

Share this story