കഠിനകുളം കൂട്ടബലാത്സംഗം: ഏഴ് പേർ കസ്റ്റഡിയിൽ; യുവതി നിലവിളിച്ചു കൊണ്ടാണ് ഓടി വന്നതെന്ന് രക്ഷപ്പെടുത്തിയ യുവാക്കൾ

കഠിനകുളം കൂട്ടബലാത്സംഗം: ഏഴ് പേർ കസ്റ്റഡിയിൽ; യുവതി നിലവിളിച്ചു കൊണ്ടാണ് ഓടി വന്നതെന്ന് രക്ഷപ്പെടുത്തിയ യുവാക്കൾ

തിരുവനന്തപുരം കഠിനകുളത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ കസ്റ്റഡിയിൽ. യുവതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ഏഴ് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തും.

അഞ്ച് വയസ്സുള്ള കുട്ടിയുടെ മുന്നിൽ വെച്ചാണ് യുവതിയെ ഭർത്താവുൾപ്പെടെയുള്ള സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എല്ലാ പ്രതികൾക്കുമെതിരെ പോക്‌സോ വകുപ്പും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. മൂത്ത കുട്ടിയെ കേസിൽ സാക്ഷിയാക്കും.

അതേസമയം യുവതി പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നിൽ ചാടി സഹായം അഭ്യർഥിച്ചതെന്ന് യുവതിയെ രക്ഷപ്പെടുത്തിയ യുവാക്കൾ വെളിപ്പെടുത്തി. കാറിന് മുന്നിലേക്ക് ഓടിക്കയറുമ്പോൾ യുവതിക്ക് പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. മുഖത്ത് മുറിവിന്റെ പാടുകളും ഉണ്ടായിരുന്നു.

രാത്രി എട്ട് മണിയോടെ പുത്തൻതോപ്പിന് അടുത്തു വെച്ചാണ് യുവതി കാറിന് മുന്നിൽ ചാടി തങ്ങളോട് സഹായം അഭ്യർഥിച്ചത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ച ശേഷമാണ് പോലീസിനെ വിവരം അറിയിച്ചതെന്നും യുവാക്കൾ പറഞ്ഞു.

Share this story