അഞ്ജു ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാനാകാതെ; ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല

അഞ്ജു ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാനാകാതെ; ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല

കോട്ടയത്ത് മീനച്ചിലാറ്റിൽ മുങ്ങി മരിച്ച ഡിഗ്രി വിദ്യാർഥിനി അഞ്ജു ഷാജിയുടെ മരണത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിദ്യാർഥിനിയെ പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.

കോപ്പിയടിച്ചുവെന്നത് ആരോപണം മാത്രമാണ്. പരീക്ഷാ ഹാളിലേക്ക് കയറും മുമ്പ് ഹാൾ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇത് കണ്ടത്. മകൾ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാനാകാതെയാണെന്ന് അച്ഛൻ ഷാജി ആരോപിച്ചു. ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല. ഹാൾ ടിക്കറ്റ് കോളജ് അധികൃതർ കാണിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചതായും കുടുംബം ആരോപിക്കുന്നു. പ്രിൻസിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു

എന്നാൽ അഞ്ജു കോപ്പിയടിച്ചുവെന്ന ആരോപണം ബിവിഎം ഹോളിക്രോസ് കോളജ് അധികൃതർ ആവർത്തിച്ചു. ഹാൾ ടിക്കറ്റിന് പുറകിൽ അന്നത്തെ പരീക്ഷയുടെ ഉത്തരം എഴുതിവെച്ചിരുന്നുവെന്നും ഇവർ പറയുന്നു. അതേസമയം ഹാളിലേക്ക് കയറും മുമ്പ് ഹാൾ ടിക്കറ്റ് എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയില്ല.

Share this story