‘സുവർണാവസരം’: കടകംപള്ളിയുടെ ആർത്തി ഭക്തരുടെ പേരിൽ അടിച്ചേൽപ്പിക്കേണ്ടെന്ന് കെ സുരേന്ദ്രൻ

‘സുവർണാവസരം’: കടകംപള്ളിയുടെ ആർത്തി ഭക്തരുടെ പേരിൽ അടിച്ചേൽപ്പിക്കേണ്ടെന്ന് കെ സുരേന്ദ്രൻ

ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ കൈവിട്ട കളി കളിക്കുന്നു. കൊവിഡ് കേസുകൾ ദിവസം 100 കടക്കുമ്പോഴും ഹോം ക്വാറന്റൈൻ മതിയെന്ന് സർക്കാർ പറയുന്നത് സർക്കാർ ക്വാറന്റൈൻ പരാജയപ്പെട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു

ദിവസവും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. 70 പേരാണ് ബസുകളിൽ യാത്ര ചെയ്യുന്നത്. മദ്യവിൽപ്പനയിൽ ബെവ് ക്യൂ ആപ്പ് പരാജയപ്പെട്ടു. ഇത് സംസ്ഥാന സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കി.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രം പറഞ്ഞത് കൊണ്ടാണെന്ന് ദേവസ്വം ബോർഡ് പറയുന്നത്. കടകംപള്ളി സുരേന്ദ്രന്റെ ആർത്തി ഭക്തരുടെ പേരിൽ അടിച്ചേൽപ്പിക്കണ്ട. മുസ്ലീം, ക്രൈസ്തവ ദേവാലയങ്ങൾ അവർ തീരുമാനിക്കുമ്പോൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രമെന്താണ് സർക്കാരിന് താത്പര്യം.

വി മുരളീധരൻ എന്തുചെയ്യണമെന്ന് കടകംപള്ളി തീരുമാനിക്കേണ്ട. കേന്ദ്രം പറയുന്നതെല്ലാം ഇവിടെ നടപ്പാക്കുന്നുണ്ടോ. സംസ്ഥാന സർക്കാരിന് ക്ഷേത്രങ്ങളോട് താത്പര്യമില്ല. നിത്യപൂജക്ക് ചെലവ് ചെയ്യാനില്ലാതെ ക്ഷേത്രങ്ങൾ ബുദ്ധിമുട്ടുകയാണ്. ആരോടും ചോദിക്കാതെയാണ് സർക്കാർ തീരുമാനമെടുത്തത്.

ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകൾ കേരളത്തിലുണ്ട്. മറ്റ് താത്പര്യങ്ങളെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഈ മാസം മുപ്പത് വരെയെങ്കിലും ക്ഷേത്രങ്ങൾ തുറക്കരുതെന്നാണ് ബിജെപിയുടെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു

Share this story