ലോകം ആദരിക്കുന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍ക്ക്: മുഖ്യമന്ത്രി

ലോകം ആദരിക്കുന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍ക്ക്: മുഖ്യമന്ത്രി

ഡോക്ടേഴ്‌സ് ദിനത്തിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഡോക്ടര്‍മാരുടെ സേവനത്തെ കുറിച്ച് എടുത്തു പറഞ്ഞത്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് അടിത്തറയെന്ന് മുഖ്യമന്ത്രി പറഞ്ഞു

ലോകത്തിന്റെ നാനാ കോണുകളിലും ജീവന്‍ വരെ ബലി കൊടുത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡിനെതിരെ പടപൊരുതുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരികെ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലാത്തതും മരണനിരക്ക് വലുതായി വര്‍ധിച്ചിട്ടില്ലെന്നതും ആശ്വാസം നല്‍കുന്നുണ്ട്.

വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തുടര്‍ന്നും കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പുണ്ട്. ഡോക്ടര്‍ ബി സി റോയിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. മനുഷ്യരാശിയുടെ രക്ഷക്കായി ആത്മാര്‍പ്പണം ചെയ്യുന്ന ഡോക്ടര്‍മാരാണ് ഈ ദിനത്തില്‍ ആദരിക്കപ്പെടുന്നത്.

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകം ആദരിക്കുന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍ കേരളത്തില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പല ലോകരാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയാണ്.

ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോകരാജ്യങ്ങളെ സഹായിക്കുന്നത് അവിടെയുള്ള മലയാളി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ്. ഇതില്‍ നമുക്ക് അഭിമാനമുണ്ട്. ഈ ദുരിതനാളുകളിലും നമ്മുടെ അംബാസിഡര്‍മാരായി നിലകൊണ്ട് ധീരമായ സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്. അവരെയാകെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story