എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന് കരുതരുത്; സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന് കരുതരുത്; സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലിക്ക് കയറിയത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള താവളമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമായതാണ്.

സ്വര്‍ണക്കടത്ത് കണ്ടുപിടിക്കുന്നതിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കുറ്റകൃത്യത്തിന് പിന്നുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘത്തിനാകും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.

എന്തെങ്കിലുമൊരു കാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കുടുക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിച്ചാണ് ചിലരിവിടെ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണ ം വന്നത്.

തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് മറ്റ് ചില ആരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയുള്ളവര്‍ ശ്രമിക്കരുത്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം വേണമെങ്കില്‍ അതെല്ലാം സംസ്ഥാനം ചെയ്തു കൊടുക്കും.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോള്‍ പോയെന്നാണ് അടുത്ത ആരോപണം. എന്ത് അസംബന്ധവും വിളിച്ചു പറയാന്‍ കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അത് പൊതുസമൂഹത്തിന് ചേര്‍ന്നതല്ല. ഈ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് ധാരണയുണ്ട്. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് വ്യക്തമായതാണ്. അതിനെ നശിപ്പിക്കാന്‍ സുരേന്ദ്രന്‍ നാവ് കൊണ്ട് ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story