തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളാ സര്‍ക്കാരിന് കീഴിലെ ഐടി വകുപ്പിലായിരുന്നു നിലവില്‍ സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്നത്. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

വലിയ സ്വാധീനമാണ് ഈ സ്ത്രീക്ക് വിമാനത്താവളത്തില്‍. അങ്ങനെയൊരാള്‍ എങ്ങനെ പ്രധാന ഓഫീസിലെത്തിയെന്നത് അന്വേഷിക്കണം. ഉമ്മന്‍ ചാണ്ടിയുടേത് പോലെ പിണറായിയുടെ ഓഫീസ് മാഫിയ കേന്ദ്രമായി മാറി. ഏത് മാനദണ്ഡത്തിലാണ് സ്വപ്‌ന ഈ പോസ്റ്റിലെത്തിയത് എന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കണം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്തു കൊണ്ടുവരണം

സ്വര്‍ണക്കടത്ത് കേസില്‍ ഐ ടി സെക്രട്ടറി ഇടപെട്ടു. സോളാര്‍ കേസ് പോലെ തന്നെ കുറേ കാര്യങ്ങള്‍ പുറത്തുവരും. സ്വര്‍ണം ആര്‍ക്ക് വേണ്ടി കടത്തിയെന്ന് പുറത്തുവരട്ടെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഐടി സെക്രട്ടറിയുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് ഐടി സെക്രട്ടറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Share this story